Tuesday, July 2, 2024

ഗുൽമോഹർ

 


വസന്തത്തിലെ 

ചൂടുള്ള ഒരു പകലിൽ 

തെല്ലൊരു തെന്നലിൽ 

തലതല്ലി തെരുവോരത്തു വീണ 

വാകപ്പൂക്കൾ 

പകുതിയും നിർജീവമായിരുന്നു...


വസന്തത്തിൻ്റെ ഒരുതുണ്ട്

കയ്യിലേന്തി 

പ്രിയരെയാരെയോ

തേടിയെത്തിയൊരാൾ,

പാതിയും ചത്ത പൂക്കളെ 

ചവിട്ടിത്തെറിപ്പിച്ചു കടന്നു പോകവേ

കാതോട് ചേർത്തുവച്ച

ഫോണിൽ പറഞ്ഞു-

"ഗുൽമോഹർ 

പട്ട് പരവതാനി വിരിച്ച

തെരുവോരത്തു കൂടി

ഞാൻ വരുന്നുണ്ട്,

കയ്യിലൊരു പൂക്കുടന്നയുമായി"


നിർവികാരതയോടെ 

നീലാകാശം നോക്കിക്കിടന്നു

നിശബ്ദമായി ഒരു

ഗുൽമോഹർ ദലം 

മറുപടി പറഞ്ഞു -


"ചോര ചിന്തി കൊഴിഞ്ഞു വീണിട്ടും,

 അത്രമേൽ മനോഹരമായി 

വഴിയൊരുക്കി കിടന്ന ഗുൽമോഹറിനോളം,

 പ്രണയം കരുതി വച്ച മറ്റാരുണ്ട്?"


No comments:

Post a Comment

Note: Only a member of this blog may post a comment.